തിരുവല്ല: തിരുവല്ലയുടെ പ്രതിനിധിയെന്ന നിലയിൽ കേരള നിയമസഭയിൽ തുടർച്ചയായ അഞ്ചാം വിജയത്തിനായുള്ള മാത്യു ടി. തോമസിന്റെ ശ്രമങ്ങൾക്ക് ഇത്തവണ കനത്ത വെല്ലുവിളിയാകുന്നത് പുതുമുഖ സ്ഥാനാർഥികളായ വർഗീസ് മാമ്മനും അനൂപ് ആന്റണിയുമാണ്. എൽഡിഎഫ് നിരയിലെ ബേബി എംഎൽഎ എന്ന നിലയിൽ 1987ൽ ആദ്യമായി കേരള നിയമസഭയിൽ എത്തിയ മാത്യു ടി. തോമസ് ഇടവേളയ്ക്കുശേഷം 2006 മുതൽ തിരുവല്ലയുടെ പ്രതിനിധിയാണ്.
തിരുവല്ലയിൽ വിജയിക്കുന്നയാൾക്ക് ഒന്നിലധികം ടേമുകൾ നൽകുന്ന മണ്ഡല പാരന്പര്യത്തിൽ റിക്കാർഡിട്ട് മാത്യു ടി. തോമസ് ഇതിനോടകം തുടർച്ചയായ നാല് തെരഞ്ഞെടുപ്പുകൾ വിജയിച്ചു കഴിഞ്ഞു. നാലിലും പ്രധാന എതിരാളികളായി എത്തിയത് കേരള കോൺഗ്രസ് സ്ഥാനാർഥികൾ തന്നെയാണ്. ഇത്തവണ കേരള കോൺഗ്രസിലെ വർഗീസ് മാമ്മനോടാണ് പോരാട്ടം.
ബിജെപിയിലെ അനൂപ് ആന്റണിയും ശക്തമായ വെല്ലുവിളി ഉയർത്തുന്നു. എതിരാളികളിൽ വർഗീസ് മാമ്മൻ മത്സരരംഗത്ത് കന്നിക്കാരനാണെങ്കിലും രാഷ്ട്രീയ നേതൃനിരയിൽ ഉള്ളയാളാണ്. മാർത്തോമ്മാ സഭയിലെ രണ്ട് വൈദികരുടെ മക്കളാണ് ഇടത്, വലതു സ്ഥാനാർഥികൾ എന്നതും മറ്റൊരു പ്രത്യേകത. ഡൽഹി രാഷ്ട്രീയത്തിലൂടെ എത്തിയ അനൂപ് ആന്റണി ജോസഫ് കഴിഞ്ഞ തവണ അന്പലപ്പുഴയിൽ മത്സരിച്ചിരുന്നു.
അപ്പർ കുട്ടനാട് മുതൽ ആനിക്കാട് വരെ നീളുന്ന മണ്ഡലം 2008ലെ പുനർനിർണയത്തോടെ വിസ്തൃതിയേറി. മണ്ഡലത്തിന്റെ അതിർത്തിയിൽ മാറ്റമുണ്ടായ ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും മാത്യു ടി. തോമസ് വിജയം നേടി. ഇത്തവണത്തെ രാഷ്ട്രീയ കാലാവസ്ഥയും മണ്ഡലത്തിലെ വികസന ചർച്ചകളുമെല്ലാം ഫലത്തെ സ്വാധീനിച്ചേക്കാം. തിരുവല്ലയുടെ സാധ്യതകൾ ഏറെയാണെങ്കിലും ഇവയൊന്നും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപം പ്രചാരണരംഗത്ത് ഉണ്ട്. പ്രവാസികൾ ഏറെയുള്ള മണ്ഡലം സാംസ്കാരികവും ആധ്യാത്മികവുമായി ഏറെ മുന്നിലാണ്.
രാഷ്ട്രീയ ചായ്വ്
നിയമസഭാ തെരഞ്ഞെടുപ്പിലൊഴികെ തിരുവല്ല മണ്ഡലം യുഡിഎഫിനൊപ്പം നിൽക്കുന്ന പ്രദേശങ്ങളാണ്. ഏറ്റവുമൊടുവിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിൽ വൻവിജയമാണ് യുഡിഎഫിനുണ്ടായത്. ഇടതുഭരണത്തിലായിരുന്ന പല പഞ്ചായത്തുകളും പിടിച്ചെടുത്തു. ലോക്സഭ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സ്ഥാനാർഥിക്കു വ്യക്തമായ ലീഡും മണ്ഡലം നൽകിവരുന്നു.
ഇത്തവണ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളാകും മണ്ഡലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുക. സാമുദായിക സമവാക്യങ്ങളും തിരുവല്ലയിൽ നിർണായകമാകും. യുഡിഎഫിനും എൽഡിഎഫിനും വോട്ട്ബാങ്കുകളിൽ വിള്ളലുണ്ടാകുമോയെന്ന ആശങ്ക ഉണ്ട്. എൻഡിഎ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടുകൾ ഇക്കുറി നിലനിർത്താനാകുമോയെന്ന ചർച്ചയും സജീവം. വർഷങ്ങളായി ജനതാ പാർട്ടിയോ, ജനതാദൾ വിഭാഗങ്ങളോ മത്സരിച്ചുവരുന്ന തിരുവല്ലയിൽ വിജയം ഉറപ്പിക്കാൻ സിപിഎം ശക്തമായ നേതൃത്വമാണ് നൽകുന്നത്. മാത്യു ടി. തോമസ് ഇത്തവണ ഐഎസ്ജെഡി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റെന്ന നിലയിലാണ് മത്സരിക്കുന്നത്.
തിരുവല്ലയുമായുള്ള പൊതുപ്രവർത്തന പരിചയവും നേതൃത്വവുമാണ് വർഗീസ് മാമ്മനെ സ്ഥാനാർഥിത്വത്തിലേക്ക് കൊണ്ടുവന്നത്. കേരള കോൺഗ്രസ് നേതാക്കളിൽ പലരെയും മാറിമാറി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ചിരുന്നു. പാർട്ടിയുടെ ജില്ലാ പ്രസിഡന്റു കൂടിയായ വർഗീസ് മാമ്മൻ ഇത്തവണ സീറ്റ് ലക്ഷ്യമിട്ടു നേരത്തേ തന്നെ മണ്ഡലത്തിൽ സജീവമായിരുന്നു.
കാലേകൂട്ടിയുള്ള പ്രവർത്തനം എൻഡിഎ സ്ഥാനാർഥി അനൂപ് ആന്റണിയും നടത്തിയിരുന്നു. രാഷ്ട്രീയമണ്ഡലം കൂടെനിർത്താനുള്ള ശ്രമങ്ങളാണ് മൂവരും നടത്തിവരുന്നത്.
വികസന മുരടിപ്പിനെതിരേ യുഡിഎഫ്
തിരുവല്ല മണ്ഡലത്തിലെ വികസന മുരടിപ്പാണ് യുഡിഎഫ് പ്രചാരണം. തിരുവല്ല നഗരമധ്യത്തിലെ പബ്ലിക് സ്റ്റേഡിയം തന്നെയാണ് അവർ പ്രധാനമായും വികസന മുരടിപ്പിന് ഉദാഹരണമായി എടുത്തുകാട്ടുന്നത്.
സമീപ സ്ഥലങ്ങളിലെ സ്റ്റേഡിയങ്ങൾ വികസിപ്പിച്ചപ്പോഴും ഒരുകാലത്ത് കായിക കേരളത്തിന്റെ ഭൂപടത്തിൽ നിലനിന്ന തിരുവല്ല പബ്ലിക് സ്റ്റേഡിയത്തെ അവഗണിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. സ്തംഭനത്തിലായ ടൂറിസം വികസനം, ആനിക്കാട് ശുദ്ധജല പദ്ധതിയുടെ പൂർത്തീകരണം അടക്കം കുടിവെള്ള പ്രശ്നങ്ങൾ, അപ്പർകുട്ടനാട്ടിലെ കാർഷിക പ്രശ്നങ്ങൾ, മല്ലപ്പള്ളി താലൂക്ക് പ്രദേശങ്ങളോടുള്ള അവഗണന, മല്ലപ്പള്ളിയിൽ ലഭിക്കേണ്ട കോടതി, ഫയർഫോഴ്സ് എന്നിവയ്ക്കുവേണ്ടി ശ്രമമില്ലാത്തത്, പൂർത്തിയാകാത്ത പദ്ധതികൾ, ശോച്യാവസ്ഥയിലായ തിരുവല്ലയിലെ സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയവ യുഡിഎഫിന്റെ പ്രചാരണ വിഷയങ്ങളിലുണ്ട്.
അപ്പർകുട്ടനാടിനോടുള്ള അവഗണന ആ മേഖലയിൽ സജീവ ചർച്ചയായി യുഡിഎഫ് കൊണ്ടുവന്നിട്ടുണ്ട്. നെല്ല് സംഭരണത്തിലെ അപാകതകൾ, കൃത്യമായി വില ലഭിക്കാത്തത്, മല്ലപ്പള്ളി മേഖലയിലെ കാട്ടുപന്നി ശല്യം തുടങ്ങിയ കാർഷിക പ്രശ്നങ്ങൾ പ്രചാരണ വിഷയങ്ങളിൽ ഉൾപ്പെടുന്നു.
കേന്ദ്ര പദ്ധതികളുയർത്തി എൻഡിഎ
കേന്ദ്ര സർക്കാരിലുള്ള സ്വാധീനം പ്രയോജനപ്പെടുത്തി തിരുവല്ലയുടെ മുഖച്ഛായ മാറ്റാമെന്ന വാഗ്ദാനമാണ് എൻഡിഎയുടേത്. തിരുവല്ല റെയിൽവേ സ്റ്റേഷൻ വികസനം, ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കൽ വിഷയങ്ങളിൽ ഇതിനോടകം ബിജെപി സ്ഥാനാർഥി അനൂപ് ആന്റണി നടത്തിയ ഇടപെടലുകൾ ഉൾപ്പെടെ എടുത്തുകാട്ടുന്നുണ്ട്.
കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകളിൽ നിന്ന് മണ്ഡലത്തിന്റെ കാർഷിക വികസനത്തിനും ക്ഷേമത്തിനുമായി നിരവധി പദ്ധതികൾ എൻഡിഎയ്ക്ക് വാഗ്ദാനം ചെയ്യാനുണ്ട്. തിരുവല്ല നേരിട്ടിരിക്കുന്ന വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി പരിഹാര നിർദേശങ്ങളുമായി എൻഡിഎ പ്രചാരണം. തിരുവല്ല നഗരത്തിന്റെ വികസനത്തിനായി പ്രത്യേകമായ പദ്ധതി വേണമെന്നാവശ്യവും എൻഡിഎ മുന്നോട്ടുവയ്ക്കുന്നു.
വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ്
മാത്യു ടി. തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ തിരുവല്ല മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ പേരിലാണ് അവരുടെ പ്രചാരണം. റോഡ്, ജലവിതരണം തുടങ്ങി അടിസ്ഥാന സൗകര്യവികസനത്തിനു പ്രാധാന്യം നൽകിയാണ് മാത്യു ടി. തോമസ് പ്രവർത്തിച്ചുവരുന്നത്.
കാർഷിക മേഖലയിലും മലയോരത്തും നിലനിൽക്കുന്ന കാർഷിക പ്രശ്നങ്ങളിലടക്കം ഇടപെടൽ നടത്തിയതുൾപ്പെടെയുള്ള വിഷയങ്ങൾ എൽഡിഎഫ് എടുത്തുകാട്ടുന്നു. ഒപ്പം സംസ്ഥാന സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളും തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളുടെ അടക്കം ആരോഗ്യ സ്ഥാപനങ്ങൾക്കുണ്ടായ മാറ്റം, പുതിയ കെട്ടിടങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ ഇവ എൽഡിഎഫിന് എടുത്തുകാട്ടാനുണ്ട്. സംസ്ഥാന പാതകളുടെ നവീകരണം, അപ്പർ കുട്ടനാട് മേഖലയിലടക്കം പുതിയ റോഡുകളുടെ വികസനം, പുതിയ പാലങ്ങൾ എന്നിവ എൽഡിഎഫിന് എടുത്തുകാട്ടാനുണ്ട്.മണിമലയാറിനു കുറുകെയുള്ള കോമളം പാലം സമയബന്ധിതമായി തുറന്നതാണ് ഇതിൽ പ്രധാനം.
മാത്യു ടി. തോമസ് (ഐഎസ്ജെഡി)
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ്, 2006ലെ അച്യുതാനന്ദൻ മന്ത്രിസഭയിലും 2016 പിണറായി വിജയൻ മന്ത്രിസഭയിലും അംഗമായി.
കാലാവധി പൂർത്തീകരിക്കാതെ രാജിവച്ചു. 1987 - 91 കാലയളവിൽ കേരള നിയമസഭയിലെ ബേബി എംഎൽഎ. 2006 മുതൽ വീണ്ടും തിരുവല്ല എംഎൽഎ, അഭിഭാഷകൻ, വിദ്യാർഥി, യുവജനതയുടെയും സംസ്ഥാന പ്രസിഡന്റായിരുന്നു. ഭാര്യ: ഡോ.അച്ചാമ്മ അലക്സ്. മക്കൾ: അച്ചു, അമ്മു.
വർഗീസ് മാമ്മൻ (കേരള കോൺഗ്രസ്)
കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്്, യുഡിഎഫ് ജില്ലാ ചെയർമാൻ കെഎസ് സിയിലൂടെ പൊതുരംഗത്തെത്തി. യൂത്ത്ഫ്രണ്ട്, കേരള കോൺഗ്രസ് വിവിധ ഭാരവാഹിത്വം വഹിച്ചു.
സഭ അല്മായ ട്രസ്റ്റിയായി പ്രവർത്തിച്ചു. അഭിഭാഷകൻ. സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗം. സംസ്ഥാന നോട്ടറി. ഭാര്യ: വൈനി വർഗീസ് മാമ്മൻ. മക്കൾ: മാമ്മൻ വർഗീസ്, ഡോ.നൈനാൻ വർഗീസ്.
അനൂപ് ആന്റണി (ബിജെപി)
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, ആലപ്പുഴ സ്വദേശി. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ എൻജിനിയറിംഗ് ബിരുദം, ഭാരതീയ ജനത യുവമോർച്ചയിലൂടെ പൊതുരംഗത്തെത്തി. 2021ൽ അന്പലപ്പുഴ നിയമസഭ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ന്യൂഡൽഹിയിലെ വിവേകാനന്ദ ഇൻർനാഷണൽ ഫൗണ്ടേഷനിൽ ഗവേഷകനായിരുന്നു. ഭാര്യ: ഗരീമ പാണ്ഡേ.